Sunday, March 2, 2014

മലയാളികളെ പിന്നെന്തു വിളിക്കണം?

കേരളസമൂഹത്തെ ‘പ്രാകൃതം’, ‘കാടത്തം’, ‘മൃഗീയം’ എന്നീ പദങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കുന്നത് നിരോധിക്കാന്‍ അപേക്ഷ. ഇത്തരം പദങ്ങള്‍ക്ക് ഒരു അര്‍ഥമുണ്ട്. ഒറ്റനോട്ടത്തില്‍ ജീര്‍ണ്ണത തോന്നിപ്പിക്കുമെങ്കിലും അവയ്ക്ക് അങ്ങേയറ്റം നിയതമായ അര്‍ഥതലങ്ങളുണ്ട്. ‘ജീര്‍ണ്ണം ’, ‘വമനകരം’, ‘ഭയാനകം’, ‘ജുഗുപ്സാവഹം’ എന്നിങ്ങനെ എത്രയെത്ര അര്‍ഥവത്തായ വാക്കുകളുണ്ട് മലയാളത്തില്‍. മലയാളനാടിനോടും അതിന്റെ സ്വഭാവത്തോടും ഇഞ്ചോടിഞ്ച് ഇണങ്ങുന്ന വാക്കുകള്‍! അതുകൊണ്ട് ഇനി മേലില്‍ മലയാളം അറിയില്ലാത്തവര്‍ ക്ലീഷേ മലയാളപദങ്ങള്‍ അസ്ഥാനത്ത് എടുത്ത് അലങ്കരിക്കരുതെന്നും താഴ്മയായി അപേക്ഷിക്കുന്നു.
ഉദാഹരണത്തിന്, ഇങ്ങനെ ഒരു രംഗമെടുക്കുക. ഏതെങ്കിലും ഒരു ന്യൂസ്ചാനലിലെ ഒമ്പതുമണി വാര്‍ത്ത. വിഷയം ‘സഹയാത്രികര്‍ തല്ലിക്കൊന്ന നിരപരാധി’. ചൂടുപിടിക്കുന്ന ചര്‍ച്ചകള്‍, വായിട്ടലയ്ക്കുന്ന സാംസ്കാരികനായകര്‍. ഇതിനിടയില്‍ പലവട്ടം ഗളഛേദം ചെയ്യപ്പെടാന്‍ പോകുന്ന പാവം വാക്കുകളാണ് പ്രാകൃതം, കാടത്തം, മൃഗീയം എന്നിവ. ചര്‍ച്ചകാര്‍ക്കും അഭിപ്രായം പറച്ചിലുകാര്‍ക്കും ഒക്കെ മനസിനുപിടിച്ച വാക്കുകള്‍ ഇനിയും പലതുമുണ്ട്. എന്നാല്‍ തല്ക്കാലം മുകളില്‍ പറഞ്ഞ വാക്കുകളെ നമുക്ക് ഒന്ന് കൂടുതലായി മനസിലാക്കാനും അപഗ്രഥിക്കാനും ശ്രമിച്ചുനോക്കാം. മലയാളഭാഷ മരിക്കുന്നതിന്റെ പ്രധാനകാരണങ്ങളിലോന്ന് ഭാഷയുടെ തെറ്റായ പ്രയോഗമാണ്, അല്ലാതെ ഇംഗ്ലീഷ് അധിനിവേശവും രഞ്ജിനി ഹരിദാസും ഒന്നുമല്ല.
പ്രാകൃതം
മധ്യകാലഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പാലി, പൈശാചി എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന ഒരു ഭാഷാകുടുംബമാണ് പ്രാകൃതം. സാധാരണയാളുകള്‍ സംസാരിച്ചിരുന്ന പ്രാകൃതത്തില്‍ ഭാഷാപണ്ഡിതര്‍ വ്യാകരണം ചേര്‍ത്തപ്പോള്‍ സംസ്കൃതം ഉണ്ടായി. പ്രകൃതി എന്നതില്‍ നിന്നാണ് പ്രാകൃതത്തിന്റെ ഉല്‍ഭവം. നൈസര്‍ഗികമായത്,കലര്‍പ്പില്ലാത്തത് എന്നൊക്കെ അര്‍ഥം വരും ഇതിന്. വ്യാകരണനിയമങ്ങളില്ലാതെ ഉപയോഗിക്കപ്പെട്ടിരുന്ന ലളിതമായ ഒരു ഭാഷയെയും അത് സംസാരിച്ചിരുന്ന പാവം പഴയ സാധാരണമനുഷ്യരെയുമാണ് പ്രാകൃതം എന്നതുകൊണ്ട് ഉദ്ദേശിക്കേണ്ടത്. അല്ലാതെ കള്ളനെന്ന് തോന്നിയ ഒരാളെ കൂട്ടമായി കൂടി ക്രൂരമായി തല്ലിക്കൊല്ലുന്നതിന് പ്രാകൃതം എന്ന് പറഞ്ഞുകൂടാ.
കാടത്തം 
കാടത്തം എന്നാല്‍ കാട്ടിലെ നിയമം, കാടിന്റെ സ്വഭാവം എന്നൊക്കെയാവും അര്ഥം. പൊതുമുതലും സ്വകാര്യമുതലും വാള്‍സ്ട്രീറ്റും ഒന്നുമില്ലാത്ത കാട്ടില്‍ പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആരെയും തല്ലിക്കൊല്ലാറില്ല, ഒരുത്തനെ കണ്ടാല്‍ അവന്‍ പണം മോഷ്ടിക്കാന്‍ സാധ്യതയുള്ളവനാണെന്ന് കാട്ടില്‍ ആരും കുറ്റമാരോപിക്കില്ല. പുല്ലുതിന്നുന്നവ, ഇരയെ കൊന്നുതിന്നുന്നവ, ശവം തിന്നുന്നവ എനിങ്ങനെയാണ് കാട്ടിലെ വേര്‍തിരിവുകള്‍. തിന്നാനായല്ലാതെ കൊല്ലുക എന്ന ഒരാശയം തന്നെ കാട്ടിലില്ല. അപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഏതു സംഭവത്തെപ്പറ്റി പറഞ്ഞാലും അതിന് മോട്ടോര്‍ കാറുകള്‍, കമ്പിപ്പാര, മൊബൈല്‍ ഫോണ്‍ തുടങ്ങി എന്ത് മാരകായുധം ഉപയോഗിച്ചാലും അതിനൊന്നും കാടത്തം എന്നു പറഞ്ഞുകൂടാ.
മൃഗീയം 
ഏകകോശജീവിയായിരുന്ന കാലം മുതല്‍ ദിനോസറായിരുന്നപ്പോഴോ മാമോത്ത് ആയിരുന്നപ്പോഴോ പൂച്ചയോ പട്ടിയോ ഒക്കെ ആയിരിക്കുന്ന ഈ കാലത്തോ പോലും ഒരു മൃഗവും തന്റെ ജനുസില്‍ പെട്ട ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന് മരപ്പൊത്തില്‍ ഒളിച്ചുവെച്ചിട്ടില്ല. ചില ജീവികള്‍ സ്വന്തം കുഞ്ഞുങ്ങളെ തിന്നുമെന്നും ഇണചേര്‍ന്ന ശേഷം ഇണയെ തിന്നുമെന്നും ഒക്കെ കേട്ടിട്ടുണ്ട്. അതിനൊക്കെ അവര്‍ക്ക് അവരുടെ കാരണങ്ങള്‍ കാണും. എന്നാല്‍ ഇണചേരാന്‍ പ്രായവും ശരീരവും ഇണങ്ങിയ ഒട്ടനവധി പേര്‍ സ്വന്തം ജനുസില്‍തന്നെ ഉണ്ടെന്നിരിക്കേ പിച്ചവയ്ക്കല്‍ പ്രായത്തിലുള്ള കുഞ്ഞിനോടൊക്കെ ഇങ്ങനെ പെരുമാറുന്നതിനെ മൃഗീയം എന്ന് വിളിച്ചു കേട്ടാല്‍ മൃഗങ്ങള്‍ സഹിക്കില്ല. വിവേചനമാണ് മനുഷ്യരെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് എന്ന പല്ലവി കേട്ട് അപകീര്‍ത്തി കേസ്‌ കൊടുക്കാത്തത് മൃഗങ്ങളുടെ മഹാമനസ്കതകൊണ്ടാണ്. പക്ഷെ അവരുടെ ക്ഷമ പരീക്ഷിക്കാമോ?
കേരളത്തെപ്പറ്റിയും ആ നാട്ടിലെ സാമൂഹികസാംസ്കാരിക സാഹചര്യങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന വാക്കുകള്‍ താഴെ പറയുന്നവയാണ്.
ജീര്‍ണ്ണം
ജീര്‍ണിക്കുക എന്നാല്‍ സാധാരണമായ ഒരു അവസ്ഥയില്‍ നിന്ന് നശിച്ചു നശിച്ച് ചീഞ്ഞും പുഴുതിന്നും പതിയെ ഇല്ലാതാവുക എന്നര്‍ഥം . ഈ വാക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതില്‍ ഒരു പ്രശ്നം ഉണ്ടായേക്കാവുന്നത്, ഒരു ശവം ജീര്‍ണിക്കുന്നത് പോലെ ഈ സമൂഹം അഴുകി ഇല്ലാതാവുകയോ ഫോസിലായി മാറുകയോ ചെയ്യുന്നില്ല എന്നതിലാണ്. കേരളസമൂഹം അഴുകുകയും അഴുകിയ അവസ്ഥയില്‍ദുര്‍ഗന്ധം പരത്തി സന്തോഷമായി നിലനില്‍ക്കുകയും ജീര്‍ണ്ണത യുടെ ഒരു മഹോത്സവമായി തുടരുകയും ചെയ്യുകയാണ്. എങ്കിലും ഒരു ചാനല്‍ ചര്‍ച്ചയിലൊക്കെ ഈ വാക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.
വമനകരം
വമനകരം എന്നാല്‍ ചര്‍ദില്‍ എന്നോ ഓക്കാനം എന്നോ ഒക്കെ പറയുന്ന അവസ്ഥയെ പ്രചോദിപ്പിക്കുന്നത് എന്നര്‍ഥം. മനസിനോ ശരീരത്തിനോ താങ്ങാന്‍ കഴിയാത്ത വൃത്തികേടുകള്‍ കാണുമ്പോഴോ ആലോചിക്കുമ്പോഴോ ഭക്ഷിക്കുകയോ മണക്കുകയോ ഒക്കെ ചെയ്യുമ്പോഴോ ആണ് ഈ അവസ്ഥ ഉണ്ടാകുക. രക്തം കാണുന്നത് ‘വമനകര’മായത് കൊണ്ട് പ്ലസ്‌ടുവില്‍ ബയോളജി പഠനം ഉപേക്ഷിച്ച ഞാന്‍ ഉള്‍പ്പെടുന്ന ചില ലോലഹൃദയരെ ഇവിടെ ഓര്‍ത്തുപോകുന്നു. മേശപ്പുറത്ത് ഒരു പാറ്റയെ പിളര്‍ത്തി വച്ചിരിക്കുന്നത് ഓര്‍ക്കുമ്പോള്‍ വരുന്നതിനേക്കാള്‍ എത്ര മടങ്ങ്‌ കൂടുതല്‍ ഓക്കാനമാവണം ഒരു മനുഷ്യനെ ചുമ്മാ തല്ലികൊല്ലുന്നത് കാണുമ്പോള്‍ ഉണ്ടാവുക. അപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ പ്രിയപ്പെട്ട വാക്ക് വമനകരം തന്നെ.
ഭയാനകം
സഹജീവിയോടുള്ള അവിശ്വാസവും കപടസദാചാരവും ഓക്കാനം തോന്നിപ്പിക്കുന്ന തരത്തില്‍ കാലഹരണപ്പെട്ട മൂല്യബോധവും എല്ലാം കൂടി ചേര്‍ന്ന വിവേചനമോ ബുദ്ധിയോ ഇല്ലാത്ത സമൂഹമായി മാറിയിരിക്കുന്ന ഒരു നാട്ടില്‍ ജീവിക്കേണ്ടിവരുമ്പോള്‍ തോന്നുക ഭയമല്ലാതെ പിന്നെന്താണ്?
ജുഗുപ്സാവഹം 
ജുഗുപ്സ എന്ന വാക്കിന്റെയ ശരിയായ അര്ഥം അറിയില്ലാത്തതിനാല്‍ അത് വിശദീകരിക്കുന്നില്ല. എന്നാലും ഉറക്കെ ജുഗുപ്സ എന്ന് പറഞ്ഞുനോക്കിയാല്‍ എന്തോ ഒരു വൃത്തികെട്ട സാധനമാണെന്ന് ഒരു തോന്നല്‍ ഉണ്ടാകില്ലേ? അപ്പോള്‍ അതും പറയാം. ജുഗുപ്സാവഹം!

നാലാമിടം ലിങ്ക് 

No comments:

Post a Comment