Sunday, March 2, 2014

കളിക്കോപ്പുകള്‍ പോലെ ചില മനുഷ്യര്‍

ഇനിയൊരു അല്‍പ്പം പഴയ കഥ പറയാം. ഒരു കഥയെയും കഥാപാത്രത്തെയും കണ്ടുമുട്ടിയ കഥ. അതിലും പ്രധാനമായി പ്രിയപ്പെട്ടതായിത്തീര്‍ന്ന ഒരു കഥാകൃത്തിനെ കണ്ടുമുട്ടിയ കഥ. ലോക്കല്‍ വായനശാലയില്‍ നിന്നും മലയാളസാഹിത്യപുസ്തകങ്ങള്‍ വായിച്ചുരസിച്ചതിന്റെയും ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാകുമെന്ന്‍ തോന്നിയതിന്റെയും ധൈര്യത്തില്‍ വായിക്കാമല്ലോ എന്ന ആവേശം ഒന്നുമാത്രം കൊണ്ട് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന കാലം. പഠിക്കാനുള്ളത് മുഴുവന്‍ ചോസര്‍ സ്പെന്സര്‍ എന്നൊക്കെ ഏതോ പുരാതനകാലത്തെ എഴുത്തുകാര്‍. ഡിഗ്രി വിദ്യാര്‍ഥിനിയുടെ കുട്ടിമനസിന്‌ വലിയ ആവേശമൊന്നും അന്ന് കാന്റര്‍ബറി കഥകളും ഒന്നും വായിച്ച് കിട്ടിയില്ല. പേരിന് അവിടവിടെ ചില ഷേക്സ്പിയര്‍ നാടകങ്ങള്‍തോമസ്‌ ഹാര്‍ഡി നോവലുകള്‍. വായിച്ചുപഠിച്ചു പരീക്ഷഎഴുതി മാര്‍ക്ക്‌ വാങ്ങിക്കാമെന്നല്ലാതെ പ്രത്യേകിച്ച്കാര്യമൊന്നുമില്ല. രസം പിടിച്ച് ഒരു പുസ്തകം വായിച്ചിട്ട് കാലമെത്രയായി. സാഹിത്യം പഠിക്കുകയാണത്രെ! എന്തൊരു ബോറ്.
അങ്ങനെയിരിക്കെ സിലബസില്‍ പുതിയ ചില ഐറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എഴുത്തുകാരനെ തേടിനടക്കുന്ന ആറുകഥാപാത്രങ്ങളും അമേരിക്കന്‍ വീട്ടമ്മയായ സ്നോവൈറ്റും ഒക്കെ ഇതില്‍ ഉള്‍പ്പെടും. അവരെപ്പറ്റിയൊക്കെ പിന്നീട് എപ്പോഴെങ്കിലും പറയാം. ഇത്തവണ ശ്രദ്ധ ബില്ലി പില്‍ഗ്രിമിനു മാത്രം. കര്‍ട്ട് വോണിഗട്ട് 1969ല്‍ എഴുതിയ ആക്ഷേപനോവലായ “സ്ലോട്ടര്‍ ഹൌസ് ഫൈവ്” അല്ലെങ്കില്‍ “ദി ചില്‍ട്റന്‍സ് ക്രൂസേഡ്” അല്ലെങ്കില്‍ “എ ഡ്യൂട്ടി ഡാന്‍സ് വിത്ത്‌ ഡെത്ത്” എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് ബില്ലി. ഒരു നോവലിന് ഒരു പേരല്ലവ്യത്യസ്തങ്ങളായ മൂന്നുപേരുകളാണ് ഉള്ളത് എന്നതില്‍ തന്നെ തുടങ്ങുന്നു കഥയുടെ രസം. ഈ നോവല്‍ അന്ന് ഞങ്ങളുടെ കോളേജ് ലൈബ്രറിയില്‍ ഇല്ല. സിലബസില്‍ ഉണ്ടുതാനും. ഏതോ ടീച്ചര്‍ പണ്ടെന്നോ എഴുതിവെച്ച കുറച്ചുനോട്ട്സ് കോപ്പിയടിക്കുകയും പരീക്ഷക്ക് ഈ നോവലില്‍ നിന്നുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ചോയിസ് ഉണ്ടല്ലോ എന്ന സംവിധാനം ഉപയോഗപ്പെടുത്തുകയുമാണ് കോളേജില്‍ സാമ്പ്രദായികമായി തുടര്‍ന്നുവരുന്ന രീതി. എന്തായാലും വൈക്കംകാരിയും സുന്ദരിയുമായ സന്ധ്യ എന്ന കൂട്ടുകാരി തന്റെ ഏറണാകുളത്ത് ജോലി ചെയ്യുന്ന അച്ഛന്‍ മുഖാന്തരം ഏതോ ഒരു ബുക്ക്ഷോപ്പില്‍ (അത് ഹാംലറ്റ് ബുക്ക്ഷോപ്പ് ആണെന്ന് വളരെക്കാലം കഴിഞ്ഞ് അറിഞ്ഞു) അന്വേഷിക്കാം എന്ന് പറഞ്ഞപ്പോള്‍ ഞാനും ഒരു കോപ്പി വാങ്ങാന്‍ സന്നദ്ധയായി. ഒരു പുസ്തകം വാങ്ങാന്‍ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പണം ഞാന്‍ കൊടുത്തുവെന്നാണ് ഓര്‍മ്മ. ഏതായാലും ആദ്യമായി വാങ്ങിയ ഇംഗ്ലീഷ് നോവല്‍ എന്ന പദവി വോണിഗട്ടിന്റെ ഈ അഞ്ചാം നമ്പര്‍ അറവുശാലയ്ക്കാണ്.
കഥ വായിച്ചുതീര്‍ന്നപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി പുസ്തകം വാങ്ങിയതില്‍ നഷ്ടബോധം തോന്നിയില്ല എന്ന് പറയാമല്ലോ. വല്ലാത്തൊരു കഥയാണ് ബില്ലി പില്‍ഗ്രിമിന്റേത്. രണ്ടാംലോകമഹായുദ്ധകാലത്തെ ഒരു പട്ടാളക്കാരനാണ് ബില്ലി. കൃത്യമായ ഒരു പട്ടാളയൂണിഫോറം പോലുമില്ലാതെ യുദ്ധത്തിനിറങ്ങാന്‍ വിധിക്കപ്പെട്ട ബില്ലി. ബില്ലിക്ക് ഒരു ടൈം മെഷീനില്‍ എന്നതുപോലെ ഭാവിയിലേയ്ക്കും ഭൂതകാലത്തിലേയ്ക്കും സഞ്ചരിക്കാന്‍ കഴിവുണ്ട്. താന്‍ എപ്പോള്‍ മരിക്കുമെന്നും എങ്ങനെ മരിക്കുമെന്നും ഒക്കെ ബില്ലിക്കറിയാം. ബില്ലിയുടെ ഇത്തരം യാത്രകളിലൂടെയാണ് നമുക്ക് കഥ ഏകദേശമൊക്കെ മനസിലാവുന്നത്. ബില്ലി പറയുന്നതൊക്കെ വിശ്വസിക്കാമോ എന്നും ഉറപ്പില്ല.
പ്രത്യേകിച്ച് യുദ്ധപരിശീലനമൊന്നും കിട്ടാതെ പടയാളിയായ ഒരാളാണ് ബില്ലി. നോവല്‍ വായിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് “ഫോറസ്റ്റ് ഗംപ്” സിനിമ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ബില്ലി പില്‍ഗ്രിമിനെയാണ്. ബില്ലിക്ക് യുദ്ധം ചെയ്യാന്‍ മടിയായിരുന്നു. സ്വയരക്ഷക്ക് വേണ്ടിപ്പോലും ബില്ലി പൊരുതില്ല. ഒടുവില്‍ ബില്ലിയെ ജര്‍മ്മന്‍കാര്‍ യുദ്ധത്തടവുകാരനാക്കുന്നു. ഡ്രെസ്ഡനില്‍ ബോംബിംഗ് നടക്കുമ്പോള്‍ ബില്ലി ഉള്‍പ്പെടെയുള്ള യുദ്ധതടവുകാരെ ജര്‍മ്മന്‍ സൈന്യം അഞ്ചാം നമ്പര്‍ അറവുശാലയിലാണ് പാര്‍പ്പിക്കുന്നത്.
തന്റെ യുദ്ധകാലാനുഭവം ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കുന്നയാളാണ് കഥാനായകന്‍ ബില്ലി. ഓരോ സമയത്തും ബില്ലി തന്റെ ജീവിതത്തിലെ എതെങ്കിലുമൊരു സമയവും കാലവുമാണ് അനുഭവിക്കുക. അടുത്തത് താന്‍ ഏതു സമയത്തെ ബില്ലിയായാണ്‌ ജീവിക്കുക എന്ന് ബില്ലിക്ക് തന്നെ നിശ്ചയമുണ്ടാകില്ല. ബില്ലിയെ ട്രാല്ഫമഡോര്‍ എന്ന് പേരുള്ള ഒരു ഗ്രഹത്തില്‍ നിന്നുവന്ന ജീവികള്‍ ഇടയ്ക്ക് തട്ടിക്കൊണ്ടുപോകുന്നുണ്ട്. ട്രാല്ഫമഡോറിലുള്ളവര്‍ക്ക് സമയം നേര്‍രേഖയില്‍ പോകുന്ന ഒരു സംഗതിയല്ല. അവരുടെ ജീവിതത്തില്‍ ഭൂതവും ഭാവിയുമില്ല. അവര്‍ ആരും മരിക്കുന്നുമില്ല. അവര്‍ക്ക് യുദ്ധങ്ങളും കലാപങ്ങളുമുണ്ട്മനുഷ്യരെപ്പോലെ തന്നെ. എന്നാല്‍ അതേപ്പറ്റി ബില്ലി തിരക്കുമ്പോള്‍ തങ്ങള്‍ യുദ്ധങ്ങളെ അവഗണിക്കാരാണ് പതിവ് എനാണ് ട്രാല്ഫമഡോറുകാര്‍ പറയുന്നത്. ഇതൊക്കെ ബില്ലിക്ക് യുദ്ധകാല ആഘാതത്തില്‍ നിന്നുണ്ടാകുന്ന തോന്നലുകളാണ് എന്ന് പറയാം. ഡ്രെസ്ഡന്‍ ബോംബിംഗ് നടന്ന കാലത്ത് പട്ടാളക്കാരനായിരുന്നതിന്റെ അനുഭവങ്ങളാവും യുദ്ധത്തിന്റെ ഭീകരത ഒരു നോവലിലാക്കാന്‍ വോണിഗട്ടിനെ പ്രേരിപ്പിച്ചത്. ബില്ലിയുടെ ജീവിതത്തില്‍ നടക്കുന്നതൊന്നും ബില്ലി തീരുമാനിക്കുന്ന കാര്യങ്ങളല്ല. യുദ്ധമായാലും വിവാഹമായാലും തട്ടിക്കൊണ്ടുപോകപ്പെടലായാലും ബില്ലി എതിര്‍ക്കാത്തതുകൊണ്ട് സംഭവിച്ചുപോകുന്ന കാര്യങ്ങളാണ്. ഇത്തരം നിസ്സംഗതകളും അതില്‍ നിന്ന് ഉണ്ടാകുന്ന തമാശകളുമാണ് ഈ നോവല്‍.
ഇതിലെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ച് കഥാപാത്രസ്വഭാവമൊന്നുമില്ല. നോവലില്‍ കഥ വിവരിക്കുന്ന വോണിഗട്ട് എന്ന കഥാപാത്രം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “ഈ കഥയില്‍ കഥാപാത്രങ്ങള്‍ ഇല്ല. നാടകീയസംഘട്ടനങ്ങളില്ല. ഇതിലുള്ള മനുഷ്യര്‍ അതൊക്കെ കണ്ടുമടുത്തവരാണ്വലിയ ശക്തികളുടെ കളിക്കോപ്പുകള്‍ മാത്രമാണ് അവര്‍.
ഒരു സാധാരണനോവലിലെ കഥാപാത്രം ചെയ്യുന്നതുപോലെ തന്റെ ജീവിതത്തിന്റെ ഗതിയില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയാത്തവിധം തളര്‍ന്ന ഒരു കഥാപാത്രമാണ് ബില്ലി. ഒരുപക്ഷെ ഇത് തന്നെയാവും ലോകമഹായുദ്ധമോ വന്‍ശക്തികള്‍ ഇടപെടുന്ന മറ്റു യുദ്ധങ്ങളോ കലാപങ്ങളോ ഒക്കെ സാധാരണമനുഷ്യരോട് ചെയ്യുന്നതും. വന്‍ശക്തികളുടെ വെറും കളിക്കോപ്പുകള്‍ മാത്രമായി തീരുന്ന സാധാരണമനുഷ്യര്‍ ജീവിതത്തിന്‍റെ ഗതിയെപ്പറ്റിയൊക്കെ വ്യാകുലപ്പെട്ടിട്ടെന്തുകാര്യംഅടുത്ത നിമിഷം യുദ്ധഭൂമിയിലാണോ മനസുപിശകിത്തുടങ്ങുമ്പോള്‍ എത്തിച്ചേരുന്ന അന്യഗ്രഹങ്ങളിലെ മൃഗശാലകളിലാണോ കണ്ണുതുറക്കുക എന്നറിയില്ലാത്ത ജീവിതത്തില്‍ കഥാപാത്രങ്ങള്‍ കഥയില്ലാത്തവരായി മാറുന്നു. അല്ലെങ്കിലും പണ്ടേ നീന്തുന്നതിനെക്കാള്‍ ബില്ലിക്കിഷ്ടം മുങ്ങിമരിക്കാനായിരുന്നു.




No comments:

Post a Comment