Sunday, March 2, 2014

ഡോക്കോമക്കറിയുമോ കമലാ ദീദിയെ?

ഒരു ദിവസം കമലാദീദി വന്നില്ലെങ്കില്‍ രാവിലെ ഞങ്ങള്‍ ഓടിച്ചു മറിച്ചുനോക്കി എറിഞ്ഞിട്ടോടിയ പത്രം അതേപടി മലര്‍ന്നുകിടക്കും രാത്രി തിരിച്ചുവരുംവരെ. ദോശമാവ് ഒരിച്ചിരെ ഇറ്റ്‌ വീണത്‌ അടുപ്പുപാതകത്തില്‍ വെളുത്ത് വട്ടം വട്ടം കിടപ്പുണ്ടാകും. കാര്യം കമലാദീദി ഒരു കൊച്ചുകള്ളി തന്നെയാണ്. വീട്ടില്‍ എന്തേലും വിശേഷമുണ്ടെങ്കില്‍ നോട്ടീസില്ലാത്ത അവധിയെടുത്ത്‌ പിറ്റേന്ന് നല്ല കമ്മലും തിളങ്ങുന്ന സാരിയുമൊക്കെ ഇട്ടുവന്നാലും ചെറിയൊരു അവശതയൊക്കെ അഭിനയിച്ച് ദീദി പറയും, ‘കല്‍ തോ തബിയത്‌ ഘരാബ്‌ ധാ ബേട്ടാ”. നമ്മളും പറയും, ‘ധീക്‌ ഹെ ദീദി, കൊയി ബാത് നഹി!” ഇങ്ങനെയൊക്കെയാണ് ദീദിയുടെ കള്ളത്തരങ്ങള്‍.
ഇതൊക്കെ അത്ര വല്യ സംഭവമാണോ? ഒന്നാലോചിച്ചാല്‍, ദീദിക്കും വേണ്ടേ പ്രിവിലേജ് ലീവും ബോണസും ഗ്രാറ്റുവിറ്റിയും ഒക്കെ? മലയാളിയായിരുന്നെങ്കില്‍ ഇതു വായിച്ച് ഉറപ്പായും ദീദി കിലുക്കം സ്റ്റൈലില്‍ “എനിക്കൊരു കുറ്റീം വേണ്ട, എന്‍റെ ശമ്പളമിങ്ങു തന്നാല്‍ മതി” എന്ന് പറഞ്ഞേനെ.
ഞങ്ങളുടെ വീടിന് മൂന്നുതാക്കോലാണ്, ഒന്ന് ഭര്‍ത്താവിന്, ഒന്ന് ഭാര്യക്ക്, ഒന്ന് ദീദിക്ക്. ദീദിക്ക് മൂന്നുനാലുവീടുകളില്‍ പണിയുണ്ട്. സമയം പോലെ പകല്‍ ദീദി ഞങ്ങളുടെ വീട്ടിലും വരും, വാതില്‍ തുറന്ന് അകത്തുകയറി ശഡേന്ന് പണിയെല്ലാം തീര്‍ത്തു വീടുപൂട്ടി സ്ഥലം വിടും. വൈകുന്നേരം ഞങ്ങള്‍ വീട്ടില്‍ തിരിച്ചുവരുമ്പോള്‍ രാവിലെ കുഴച്ചുമറിച്ചു കിളച്ചിട്ടിട്ടുപോയ അങ്കത്തട്ടുവല്ലതുമാണോ വീട്, അടുക്കും ചിട്ടയും ഒക്കെയായി ‘ശെടാ നമുക്ക് വീടെങ്ങാനും മാറിപ്പോയോ’ എന്ന് തോന്നിപ്പോകും.
ഒറ്റക്കുഴപ്പമേയുള്ളൂ, പത്രമാസികകള്‍ അടുക്കിവയ്ക്കുന്നതിനിടെ ചിലപ്പോള്‍ അലസമായി ഇട്ടിട്ടുപോകുന്ന പുസ്തകങ്ങള്‍ കൂടി കക്ഷി പത്രക്കെട്ടിനിടയില്‍ അടുക്കിവെച്ചുകളയും. വീട് അരിച്ചുപെറുക്കിയാലും കിട്ടില്ല, പിന്നെ പുസ്തകത്തിന്‍റെ നിറവും വലിപ്പവും മുഖലക്ഷണവുമൊക്കെ പറഞ്ഞുകൊടുത്താല്‍ ദീദി തന്നെ എടുത്തുതരും. അങ്ങനെയാണ് എച്ച് റ്റി സിറ്റിയിലെ ഗോസ്സിപ്പ് മുഴുവന്‍ വായിച്ചുതീര്‍ത്ത ഡാര്‍വിനും മദാം ബോവറിയും ഒക്കെ തിരിച്ച് ബുക്ക്‌ഷെല്‍ഫില്‍ എത്തി ഇക്കിളികഥകളും കൊതിയും നുണയുമെല്ലാം എറിക് ഹോബ്സ്ബോമിനും സക്കറിയയ്ക്കും ടോണി മോരിസനും ഒക്കെ പറഞ്ഞുകൊടുക്കുന്നത്. ദീദിയുടെ ഇത്തരം ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ‘സൈഫീന’ വിവാഹവാര്‍ത്തയും ഐശ്വര്യ റായി ബച്ചന്‍റെ വയറുകാണല്‍ ചടങ്ങുമെല്ലാം നിങ്ങള്‍ എങ്ങനെ അറിയുമായിരുന്നു മാന്യരേ?
പത്താംക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ അച്ചടിഹിന്ദിയുമായി ഡല്‍ഹിയില്‍ ജീവിക്കാനെത്തിയ എനിക്ക് നല്ല ചോരയും നീരുമുള്ള ഹിന്ദി പറഞ്ഞുപഠിപ്പിച്ചത് ദീദിയാണ്. ആംഗ്യം കാണിച്ചും മലയാളം ഹിന്ദിവല്‍ക്കരിച്ചും ഒക്കെ ഞങ്ങള്‍ ഞങ്ങളുടേതായ ഒരു ഭാഷാവ്യവസ്ഥ ഉണ്ടാക്കിയെടുത്തു. ഓരോരോ പച്ചക്കറികളുടെ ഹിന്ദിപ്പേരുകള്‍, പാത്രങ്ങളുടെ, അടപ്പുകളുടെ, മസാലകളുടെ, പൊടിതട്ടിയുടെ, ചവണയുടെ, ചൂലിന്റെ എന്നിങ്ങനെ എന്തിന്റെയെല്ലാം ഹിന്ദിയാണ് ഞാന്‍ ഒരു കൊച്ചുകുട്ടി സംസാരിക്കാന്‍ പഠിക്കുന്നമട്ടില്‍ ദീദിയുടെ ആന്ഗ്യം കണ്ടും തെറ്റിച്ചും തിരുത്തിയും ഒക്കെ പഠിച്ചെടുത്തത്!
ഇതെല്ലാം കഴിഞ്ഞ് നിങ്ങളുടെ ടാറ്റാ ഡോക്കോമോ വല്യ പരസ്യവുമായി വന്ന് ഞങ്ങളുടെ ദീദിയെ കള്ളിയെന്നുവിളിച്ചാല്‍ സഹിക്കുമോ സര്‍? ശുദ്ധ തെമ്മാടിത്തരമല്ലേ കാണിച്ചിരിക്കുന്നത്?
(പരസ്യം ഇവിടെ കാണുക-
http://www.youtube.com/watch?v=b9zuckWBll4)
പിന്‍കുറിപ്പ് ഒന്ന്:
ഇത്രയും ഓര്‍ക്കാനും എഴുതാനും തോന്നിയത് ടാറ്റാ ഡോക്കോമോയുടെ പുതിയ പരസ്യവും അങ്ങനെ ഒരു പരസ്യം ഉണ്ടാക്കിയെടുക്കാന്‍ തോന്നിച്ച മധ്യവര്‍ഗ്ഗആശങ്കകളും ഒക്കെ മുന്നിലിങ്ങനെ തെളിഞ്ഞുമിന്നിപ്പോയത്‌ കൊണ്ടാണ്.
ശരിയാണ്, വീട്ടുജോലിക്കാരില്‍ ചിലരൊക്കെ മോഷ്ടിക്കാറുണ്ട്, സര്‍ക്കാര്‍ ജോലിക്കാരില്‍ ചിലരൊക്കെ(?) കൈക്കൂലി വാങ്ങാറുമുണ്ട്, രാഷ്ട്രീയനായകന്മാര്‍ കുംഭകോണങ്ങള്‍ നടത്താരുമുണ്ട്, ജയിലില്‍ പോയി കിടക്കാറുമുണ്ട്. എന്നുവെച്ച് എല്ലാ വീട്ടുജോലിക്കാരും തക്കം കിട്ടിയാല്‍ മോഷ്ടിക്കുന്ന ‘സൂക്ഷ്മനിരീക്ഷണം ആവശ്യപ്പെടുന്ന ജാതി’ ആളുകളാണെന്ന് ഇങ്ങനെ പരസ്യപ്രചരണം നടത്തുന്ന മനോനില എവിടുന്നുവരുന്നു സര്‍?
ഈ മനുഷ്യര്‍ വന്ന് വീട് അടിച്ചുവാരിതുടച്ചുമിനുക്കിയില്ലെങ്കില്‍, പന്തീരാണ്ടുകാലത്തോളം നമ്മള്‍ സിനിമയിലും നോവലിലുമൊക്കെയായി പറഞ്ഞുപഴകിയ കഥ തന്നെയാണ്, എങ്കിലും, നിങ്ങള്‍ എങ്ങനെ വൃത്തിയോടെ ജീവിക്കും? എല്ലാ മാസവും പതിനായിരങ്ങള്‍ ശമ്പളം വാങ്ങുകയും ഡിസ്കൌണ്ട് നിരക്കില്‍ ബ്രാന്‍ഡഡ് തുണികള്‍ വാങ്ങുകയും ഒരുരൂപയ്ക്കുവേണ്ടി പച്ചക്കറിക്കാരനോട് ഒരുമണിക്കൂര്‍ വിലപേശുകയും ചെയ്യുന്ന നിങ്ങളോ ഞാനോ ഉള്‍പ്പെടുന്ന മഹാഭാരതമധ്യവര്‍ഗ്ഗം മാത്രമല്ല ഇന്ത്യന്‍ പൌരര്‍ എന്ന് വല്ലപ്പോഴുമൊക്കെ ആലോചിക്കുന്നത് നന്നായിരിക്കും.
അതെങ്ങനെയാ, ജനപ്പെരുപ്പം തടയാന്‍ എല്ലാവര്‍കും ത്രീ ജീയുള്ള മൊബൈല്‍ കൊടുക്കണം എന്നത് പോളിസികളില്‍ ഉള്‍പ്പെടുത്തുന്നതുപോലും ചിന്തിച്ചുകളയാന്‍ സാധ്യതയുള്ള സമൂഹമല്ലേ നമ്മുടേത്, ടീവിയിലെ സീരിയലും അതിനിടയിലെ പരസ്യവും കാണാന്‍ പാങ്ങുള്ളവര്‍ മാത്രം വോട്ടുചെയ്‌താല്‍ മതിയെന്നൊക്കെ നിയമം വന്നാലും അത്ഭുതപ്പെടാനില്ല!
പിന്‍കുറിപ്പ് രണ്ട്: 
തങ്ങളുടെ തൊഴിലിനെയും അന്തസിനെയും ചോദ്യം ചെയ്യുന്ന പരസ്യം വന്നതറിഞ്ഞ് കുപിതരായി സമരം ചെയ്യാനും കമ്പനിയെക്കൊണ്ട് പരസ്യം നീക്കംചെയ്യിക്കാനും മുംബയിലെ ബായിമാര്‍ കാണിച്ച വീറിനു ചക്കരയുമ്മകള്‍! അങ്ങനെവേണം പെണ്ണുങ്ങളായാല്‍!
പിന്കുറിപ്പ് മൂന്ന്:
ഇന്ത്യ മുഴുവന്‍ ടെലിക്കാസ്റ്റ് ചെയ്യപ്പെട്ട ഒരു പരസ്യമാണ് ഡോകോമോയുടേത്, ബായി എന്ന പോപ്പുലര്‍ പ്രതിഭാസത്തെ (http://www.youtube.com/watch?v=OdfXGtO7nBk&feature=related ) പരിചയമേ ഇല്ലാത്ത മറ്റുനാടുകളിലെ വീട്ടുജോലിക്കാരി സ്ത്രീകള്‍ക്കും ‘അ-മഹാരാഷ്ട്രീയമായ’ അന്തസ്സുണ്ട്. രാജ് താക്കറെയുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി ചുമ്മാ പറഞ്ഞെന്നേയുള്ളൂ.
ആ പരസ്യം കണ്ടാല്‍ എനിക്ക് എന്റെ ദീദിയെ മാത്രമേ ഓര്‍മ്മ വരൂ. സംഭവത്തിന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ താക്കറെമാര്‍ അരയും തലയും മുറുക്കി ഇറങ്ങിയെങ്കിലും രംഗം വഷളാകും മുന്‍പ് പരസ്യം പിന്‍വലിക്കാന്‍ കമ്പനിക്ക് തോന്നിയത് നല്ല കാര്യം!

No comments:

Post a Comment